ബിഷപ് ഫ്രാങ്കോമുളയ്ക്കലിനു കൊറോണ സ്ഥിരീകരിച്ചു

കോട്ടയം: ബിഷപ് ഫ്രാങ്കോമുളയ്ക്കലിനു കൊറോണ വൈറസ് സ്ഥിരീകരിച്ചു. പഞ്ചാബിലെ അഭിഭാഷകനില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സൂചന. നിലവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറിലാണ് ഉള്ളത്. തന്റെ അഭിഭാഷകന്‍ മനദീപ് സിംഗിനു രോഗം സ്ഥിരീകരിച്ചതായും താന്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതിനാല്‍ ക്വാറന്റൈനില്‍ ആണെന്നും ബിഷപ്പ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.

ജലന്ധറിലെ കൊറോണ കണ്ടെയ്ന്‍മെന്റ് സോണില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാകാത്തതിന്റെ കാരണം തിരക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസില്‍ ബിഷപ്പ് നല്‍കിയ ജാമ്യഹര്‍ജി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു.

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു കോടതി തീരുമാനം. കേസില്‍ ഹാജരാകാതിരുന്നതിന് ബിഷപ്പിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
അടുത്ത മാസം 13 നായിരിക്കും കേസ് പരിഗണിക്കുക. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നിലവില്‍ ജലന്ധര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.