Home National ലോക്ക്ഡൗൺ ലംഘിച്ച് മന്ത്രി പുത്രൻ്റെ ഷോ; ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റി; രാജിവച്ച് ഉദ്യോഗസ്ഥ

ലോക്ക്ഡൗൺ ലംഘിച്ച് മന്ത്രി പുത്രൻ്റെ ഷോ; ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റി; രാജിവച്ച് ഉദ്യോഗസ്ഥ

0

സൂറത്ത്: ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതും മാസ്ക് ധരിക്കാത്തതും ചോദ്യംചെയ്ത വനിതാ കോണ്‍സ്റ്റബിളിനെ മന്ത്രിപുത്രനും കൂട്ടുകാരും ഭീഷണിപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ജൂലൈ 8ന് രാത്രി 10.30ഓടെ സൂറത്തിലെ മന്‍ഗധ് ചൌകിലാണ് സംഭവം. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് ആരോഗ്യമന്ത്രി കുമാർ കാനാനിയുടെ മകൻ പ്രകാശ് കാനാനിയാണ് കോൺസ്റ്റബിൾ സുനിത യാദവിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കോണ്‍സ്റ്റബിളിനെ സ്ഥലംമാറ്റി. ഇതിൽ പ്രതിഷേധിച്ച് സുനിത യാദവ് രാജിക്കത്ത് കൈമാറി.

കര്‍ഫ്യു ലംഘിച്ച അഞ്ച് പേരെ സുനിത യാദവ് തടഞ്ഞു. ഇവര്‍ സുഹൃത്തും ആരോഗ്യമന്ത്രിയുടെ മകനുമായ പ്രകാശ് കാനാനിയെ വിളിച്ചുവരുത്തുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിലാണ് പ്രകാശ് എത്തിയത്. സുനിതയോട് തട്ടിക്കയറിയ പ്രകാശ് 365 ദിവസം ഇതേ സ്ഥലത്ത് തന്നെ സുനിതയെ നിർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ ആരുടേയും അടിമയല്ലെന്ന് കോണ്‍സ്റ്റബിള്‍ മറുപടി നല്‍കി. സുനിത ഉടന്‍ തന്‍റെ മേലുദ്യോഗസ്ഥനെ വിളിച്ച് വിവരം പറഞ്ഞെങ്കിലും ഉദ്യോഗസ്ഥയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം സംഭവ സ്ഥലത്ത് നിന്ന് പോവാനാണ് മേലുദ്യോഗസ്ഥന്‍ സുനിതയോട് ആവശ്യപ്പെട്ടത്.

സുനിതയെ പിന്നീട് പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പിന്നാലെയാണ് സുനിത രാജിവെച്ചത്. പ്രകാശ് കാനാനിയേയും സുഹൃത്തുക്കളെയും ഞായറാഴ്ച അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് സൂറത്ത് പോലീസ് കമ്മിഷണർ ആര്‍ ബി ബ്രഹ്മഭട്ട് ഉത്തരവിട്ടു. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here