സ്വര്‍ണം കടത്ത്; ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് സമീപമുള്ള വിവാദ ഫ്ലാറ്റിൽ; ശിവശങ്കറിൻ്റെ പഴയ താവളം

തിരുവനന്തപുരം : സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്ലാറ്റിൽ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ ശിവശങ്കര്‍ ഇടക്കാലത്ത് ഇവിടെയാണ് മൂന്നു വര്‍ഷത്തോളം താമസിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്ലാറ്റിൽ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു

എഫ്-6 ഫ്ലാറ്റിൽ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്ലാറ്റിൽ പരിശോധന നടത്തിയതായാണ് സൂചന.

ഫ്ലാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിങ്ങിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.

അതിനിടെ സ്വപ്‌നയ്ക്ക് ഒപ്പം 15 ബോഡി ഗാര്‍ഡുമാരുടെ സംഘം എപ്പോഴും ഉണ്ടായിരുന്നുവെന്ന് സ്വപ്‌നയുടെ സഹോദരന്റെ വിവാഹ പാര്‍ട്ടിക്കിടെ മര്‍ദനമേറ്റ യുവാവ് വെളിപ്പെടുത്തി. മര്‍ദിക്കാന്‍ കൂട്ടു നിന്നത് സരിത്താണ്. വിവാഹ പാര്‍ട്ടിയില്‍ മുഴുവന്‍ സമയവും മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.