Home State സ്വപ്ന ഒളിവിൽ തുടരുന്നു; കടന്നതോ, കടത്തിയതോ; സംശയങ്ങൾ ബാക്കി

സ്വപ്ന ഒളിവിൽ തുടരുന്നു; കടന്നതോ, കടത്തിയതോ; സംശയങ്ങൾ ബാക്കി

0

തിരുവനന്തപുരം : സ്വപ്നയുടെ ഒളിജീവിതത്തിനു പിന്നിലും ഉന്നത സഹായം തുടരുന്നതായി സൂചന. ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന തിരുവനന്തപുരം നഗരത്തിൽ നിന്ന് സ്വപ്ന രക്ഷപ്പെട്ടത് അല്ലെങ്കിൽ രക്ഷപ്പെടുത്തിയതിന് പിന്നിൽ ഉന്നതരുണ്ടെന്ന് വ്യക്തം. പോലീസ് പരിശോധനകളും നിയന്ത്രണങ്ങളും വെട്ടിച്ച് പുറത്ത് കടന്നിട്ടുണ്ടെങ്കിൽ അത് ഇക്കൂട്ടരുടെ സഹായത്താൽ മാത്രമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രൊഫഷണൽ കുറ്റവാളിയെ പോലെ സ്വപ്ന പിടിക്കപ്പെടാതിരിക്കാൻ കാരണവും മറ്റൊന്നല്ല.

പുറത്ത് വന്ന ശബ്ദരേഖയും അതിലെ വിശദീകരണവും എല്ലാം ചേർത്ത് വായിക്കുമ്പോൾ സ്വപ്ന പലർക്കും നൽകിയിരിക്കുന്ന ക്ലീൻചിറ്റ് ഇവർക്ക് എന്ത് സംഭവിച്ചാലും പിന്നിലുള്ളവർക്ക് രക്ഷപ്പെടാൻ പഴുത് നൽകുന്നതാണ്. തത്തയെ കൊണ്ടു പറയിക്കുന്നതു പോലെയാണ് ശബ്ദരേഖയെന്ന് കേൾക്കുന്നവർക്ക് ന്യായമായും സംശയിക്കാം.

അതേ സമയം സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും വേണ്ടി വ്യാപക തിരച്ചില്‍ നടക്കുകയാണ്. ബ്രൈമൂര്‍, മങ്കയം എന്നിവിടങ്ങളിലെ പൂട്ടിക്കിടക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഇതിനെതിരേ നിശിത വിമർശനങ്ങളാണ് ഉയരുന്നത്.

2014 ല്‍ സ്വര്‍ണക്കടത്തുകേസില്‍ സന്ദീപ് പിടിയിലായിരുന്നു. പൂജപ്പുരയില്‍ താമസിച്ചിരുന്നപ്പോള്‍ ഇയാള്‍ അന്വേഷണസംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് മേലാങ്കോടും പിന്നീട് മഞ്ചയിലേക്കും ഇയാള്‍ താമസം മാറ്റിയിരുന്നു.

സന്ദീപിന് കോഴിക്കോട്ടും വന്‍ സുഹൃദ് വലയം ഉള്ളതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്‌ന രക്ഷപ്പെട്ടെന്ന് സംശയിക്കുന്ന കാര്‍ കടന്നുപോയ വഴികളിലും പൊലീസ് പരിശോധന നടത്തി. കാറില്‍ സ്വപ്‌നയെക്കൂടാതെ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാലോട് നിന്നും കുളത്തൂപ്പുഴ വഴി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന.

അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ക്ക് സഹായം നല്‍കുകയും, കസ്റ്റംസിന് വിവരം നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) അന്വേഷിക്കുന്നുണ്ട്.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സുമായി ബന്ധപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരുമാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിൻ്റെ പല ഇടപാടുകളും ഏറെ ദുരൂഹമാണെന്ന സംശയം പല കേന്ദ്രങ്ങളിലും ശക്തിപ്പെട്ടു കഴിഞ്ഞു. വരും ദിവസങ്ങളിലെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here