ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗം മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന രണ്ടു ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ ബാരമുള്ള മേഖലയിലെ നൗഗമിലെ നിയന്ത്രണ രേഖക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ എകെ 47 ഉൾപെടെയുള്ള ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലേക്ക് തീവ്രവാദികളെ എത്തിക്കാൻ പക്‌സിസ്ഥൻ ശ്രമിക്കുകയാണെന്ന് കരസേന മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസവും കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ആറോളം ഭീകരർ അടങ്ങുന്ന സംഘം സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
അതിർത്തിയിൽ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സേന കർശന സുരക്ഷ ഏർപ്പെടുത്തി.