Home Local News മരിച്ചെന്ന് കരുതി ഇന്‍ക്വസ്റ്റിന് ചിത്രമെടുത്തു; ഫോട്ടോഗ്രഫറുടെ സംശയം യുവാവിന് പുതുജീവനേകി

മരിച്ചെന്ന് കരുതി ഇന്‍ക്വസ്റ്റിന് ചിത്രമെടുത്തു; ഫോട്ടോഗ്രഫറുടെ സംശയം യുവാവിന് പുതുജീവനേകി

0

കൊച്ചി : ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയം യുവാവിന് പുതുജീവിതത്തിലേക്ക് വഴി തുറന്നു. കൊച്ചിയിലെ ഒരു കുപ്പിവെള്ള നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായ പാലക്കാട് സ്വദേശിയാണ് അതിനാടകീയമായി ജീവിതത്തിലേക്ക് തിരികെ എത്തിയത്. മരിച്ചെന്ന് കരുതി മഹസര്‍ തയാറാക്കിയ ശേഷം ഇന്‍ക്വസ്റ്റിന് ചിത്രം എടുക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫർക്ക് സംശയം തോന്നിയത്.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സുമായി എത്തിയ പൊലീസ്, സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. കാഷ്‌ലെസ് ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ, സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതിക്കൊടുത്ത ശേഷം ഇയാള്‍ ഇവിടെ നിന്നും പോകുകയായിരുന്നു. തൃക്കാക്കരയിലെ ആശുപത്രിയിലേക്കു പോകുന്നു എന്നാണ് ഫൊറന്‍സിക് വിഭാഗം ഡോക്ടറോടു പറഞ്ഞത്. എന്നാല്‍, അവിടെ എത്തിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

എടത്തല ആനക്കുഴിയില്‍ ഒരു വീടിനോടു ചേര്‍ന്നുള്ള മുറി വാടകയ്‌ക്കെടുത്താണ് ഇയാള്‍ താമസിച്ചിരുന്നത്. രണ്ടു ദിവസം ആളെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു കെട്ടിട ഉടമ നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. ഏറെനേരം തട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടിത്തുറന്നു. മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ്.

കെട്ടിട ഉടമ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി. മരണം ‘സ്ഥിരീകരിച്ച’തിനാല്‍ ഇന്‍ക്വസ്റ്റ് തയാറാക്കാനുള്ള നടപടി തുടങ്ങി. ഫൊട്ടോഗ്രഫറെ പൊലീസ് തന്നെ കൊണ്ടുവന്നിരുന്നു. കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങള്‍ പകര്‍ത്താന്‍ നിവര്‍ത്തി കിടത്തിയപ്പോഴാണ് ജീവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് സംശയം തോന്നിയത്. കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് അവശനിലയില്‍ ആയതാണെന്നാണ് നിഗമനം. പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here