ജനറൽ വാർഡിന് പ്രതിദിനം 2300 ₹ ; കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് കൊറോണ ചികിത്സയ്ക്കായി നിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അടുത്തഘട്ടത്തിൽ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയാണ് നടപടി. ജനറൽ വാർഡിൽ 2300 രൂപയും, വെന്റിലേറ്റർ ഐസിയുവിന് 11,500 രൂപയുമാണ് പ്രതിദിന നിരക്ക്. കൊറോണ ചികിത്സയ്ക്ക് സൗകര്യങ്ങളേർപ്പെടുത്തുന്നതിനുള്ള ചെലവടക്കം കണക്കാക്കിയാണ് നിരക്ക്.

ജനറൽ വാർഡിൽ പ്രതിദിനം 2300 രൂപ. ഹൈ-ഡിസ്പെൻസറി യൂണിറ്റിൽ 3300 രൂപ. ഐസിയുവിൽ 6500 രൂപ. വെന്റിലേറ്റർ ഐസിയു 11,500 ഇങ്ങനെയാണ് നിരക്ക്. ‌സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി പലഘട്ടത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് നിരക്ക് ഏകീകകരിച്ച് നിശ്ചയിച്ച് നൽകിയിരിക്കുന്നത്.

സർക്കാർ ആശുപത്രികൾക്ക് പുറമെ 1311 സ്വകാര്യ ആശുപത്രികളെക്കൂടിയാണ് സർക്കാർ അടുത്തഘട്ടത്തിലേക്ക് കണ്ടുവെച്ചിരിക്കുന്നത്. 6664 ഐസിയു കിടക്കകളും 1470 വെന്റിലേറ്ററുകളും ഇങ്ങനെ ലഭ്യമാകുമെന്നാണ് കണക്ക്. ചികിത്സാവശ്യാർത്ഥം ഉപയോഗിക്കേണ്ടി വരുന്ന പിപിഇ കിറ്റുകൾക്ക് വരുന്ന ചെലവ് ഇതിന് പുറമെയാണ്. ഇതടക്കം ചേർത്ത് വിശദമായ മാർഗരേഖ സർക്കാർ പ്രസിദ്ധീകരിക്കും.

72380 കിടക്കകളാണ് സ്വകാര്യ ആശുപത്രികളുടേതായി കണക്കാക്കിയിരിക്കുന്ന മൊത്തം ശേഷി. നിലവിൽ സർക്കാർ ആശുപത്രികളിൽ മാത്രമാണ് കൊറോണ ചികിത്സയുള്ളത്. പുതിയ നിരക്കിനെ സ്വാകാര്യ ആശുപത്രി മാനേജെമ്ൻറുകൾ സ്വാഗതം ചെയ്തു. കൊറോണ ചികിത്സ സംസ്ഥാനത്ത് സൗജന്യമാണെന്നിരിക്കെ സ്വകാര്യ ആശുപത്രികൾക്ക് ഈ പണം സർക്കാർ പിന്നീട് നൽകുകയാണ് ചെയ്യുക.