പൊതുസ്ഥലങ്ങളിലും വാഹനയാത്രയിലും മാസ്ക് ധരിക്കണം ; പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനമായി

തിരുവനന്തപുരം: പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം. ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം.

രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ല. ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തുപേരിൽ കൂടാൻ പാടില്ല. വിവാഹച്ചടങ്ങുകളിൽ ഒരേസമയത്ത് പരമാവധി 50 പേർ. മരണാനന്തര ചടങ്ങുകളിൽ 20 പേർ. മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധം.

വാണിജ്യസ്ഥാപനങ്ങളിൽ ഒരുസമയത്ത് പരമാവധി 20 പേർ. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവർ ഇ-ജാഗ്രതയിൽ വിവരങ്ങൾ രേഖപ്പെടുത്തണം. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കും.