കൊച്ചി മെട്രോയ്ക്ക് കനത്ത നഷ്ടം; തിരിച്ചടവിന് പണമില്ലാതെ കെഎംആര്‍എൽ

കൊച്ചി: മെട്രോയ്ക്ക് കൊറോണ വരുത്തിയത് കനത്ത നഷ്ടം. ഒപ്പം പദ്ധതിക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാത്ത ഗുരുതര സാഹചര്യവും. യാത്രക്കാരുടെ ടിക്കറ്റ് വരുമാനവും ഇതരവരുമാനം വഴിയും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കൊച്ചിമെട്രോ ( കെഎംആര്‍എൽ)പ്രതിസന്ധിയിലായിരിക്കയാണ്.

വായ്പാ തിരിച്ചടവിന് സാവകാശം അനുവദിക്കാൻ ഫ്രഞ്ച് വികസന ഏജൻസിയോട് കേന്ദ്രസർക്കാർ വഴി ആവശ്യപ്പെട്ടിരിക്കുകയാണ്. കെഎംആര്‍എലിന് ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളം തിരിച്ചടവിന് വേണം. ഇതിൽ മാർച്ച് മാസത്തെ ഒരു ഗഡു മാത്രമാണ് കെഎംആർഎല്ലിന് തിരിച്ചടയ്ക്കാനായത്. 1200 ജീവനക്കാരാണ് കെഎംആർഎല്ലിൽ ജോലിയെടുക്കുന്നത്. ഇതിൽ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാർക്ക് ഉൾപ്പടെ കെഎംആർഎൽ ആണ് ശമ്പളം നൽകുന്നത്.

ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ടിക്കറ്റ് വരുമാനത്തിനൊപ്പം പരസ്യ വരുമാനവും ഇടിഞ്ഞു. മാർച്ച് 20 മുതൽ സർവ്വീസ് പൂർണ്ണമായി നിർത്തിലാക്കിയതോടെ വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.

മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്. ഇതിൽ ഫ്രഞ്ച് വികസന ഏജൻസിയിൽ നിന്ന് മാത്രം 1500 കോടി രൂപയുടേതാണ് വായ്പ.

മെട്രോ സർവ്വീസ് എന്ന് തുടങ്ങാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നതോടെയാണ് കെഎല്‍ആര്‍എല്‍ സാവകാശത്തിനായി ശ്രമിക്കുന്നത്. പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് വായ്പ തിരിച്ചടവിന് സാവകാശം തേടിയിരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനായി ലക്ഷ്യമിട്ട് പ്രഖ്യാപിച്ച കാക്കനാട്ടെ മെട്രോ വില്ലേജിന്‍റെയും സൗത്ത് റെയിൽവെ സ്റ്റേഷനിലെ ഹോട്ടലിന്‍റെയും നിര്‍മ്മാണം ഇതുവരെ തുടങ്ങാനുമായിട്ടില്ല.