തിരുവനന്തപുരം: അധ്യാപകൻ്റെ പെരുമാറ്റ ദൂഷ്യം റിപ്പോർട്ട് ചെയ്ത ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും മുൻ വകുപ്പ് മേധാവിയുമായ റിട്ടയേഡ് അധ്യാപകന് ഊരുവിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല. യൂണിവേഴ്സിറ്റി സൈക്കോളജി വകുപ്പ് മുൻ മേധാവിയും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമായ ഡോ. ഇമ്മാനുവൽ തോമസിനെയാണ് കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് യൂണിവേഴ്സിറ്റി വിലക്കിയത്. വിലക്കേർപ്പെടുത്താനുള്ള കാരണമാണ് ഏറെ വിചിത്രം.
പെരുമാറ്റദൂഷ്യത്തിന് വിദ്യാർത്ഥിനികൾ നിരന്തരം പരാതി ഉന്നയിച്ച അധ്യാപകനെതിരേ നടപടിയെടുക്കണമെന്ന് വകുപ്പു മേധാവിയെന്ന നിലയ്ക്ക് ആവശ്യപ്പെട്ടതാണ് റിട്ടയർ ചെയ്തശേഷം ഡോ. ഇമ്മാനുവൽ തോമസിനെതിരേ ഊരുവിലക്ക് പ്രഖ്യാപിക്കാൻ സിൻഡിക്കേറ്റിനെ പ്രേരിപ്പിച്ചതത്രേ.
സൈക്കോളജി അധ്യാപകനായ സി. ജോൺസനെതിരെയുള്ള വിദ്യാർത്ഥിനികളുടെ പരാതി വകുപ്പു മേധാവിയെന്ന നിലയിൽ ഡോ. ഇമ്മാനുവൽ തോമസ് സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന്റെ പേരിൽ പിഎസ് സി അയോഗ്യനാക്കിയിരുന്ന ജോൺസണെ 2013 ൽ സർവീസിൽനിന്ന് സർവ്വകലാശാല പിരിച്ചുവിട്ടുവെങ്കിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരികെ സർവീസിൽ പ്രവേശിപ്പിച്ചിരുന്നു. വിദ്യാർഥികളെ നിരന്തരം പീഡിപ്പിക്കുന്നതായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ അധ്യാപകനെ സിൻഡിക്കേറ്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അധ്യാപകൻ വീണ്ടും കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി സിൻഡിക്കേറ്റിനോട് നിർദ്ദേശിച്ചിരുന്നു. അധ്യാപകനെതിരേ റിപ്പോർട്ട് നൽകിയ വകുപ്പ് മേധാവിയെ സമ്മർദ്ദത്തിലാക്കാനാണ് സിൻഡിക്കേറ്റ് അക്കാദമിക്ക് ചെയർമാനായ റിട്ടയേഡ് അധ്യാപകന് ഊര് വിലക്ക് ഏർപ്പെടുത്തി സമ്മർദ്ദത്തിലാക്കി രംഗത്തെത്തിയത്.
സിൻഡിക്കേറ്റ് തീരുമാനത്തിന്റെ വെളിച്ചത്തിലാണ് മുൻ മേധാവിയെ ക്യാമ്പസിൽ പ്രവേശനക്കുന്നത് വിലക്കിയതും എല്ലാ അക്കാദമിക് കാര്യങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതെന്നുമാണ് ഉത്തരവ്. സർവകലാശാലയിൽ 33 വർഷം സേവനമനുഷ്ടിച്ച ശേഷമാണ് ഡോ. ഇമ്മാനുവൽ തോമസ് സ്ഥാനം ഒഴിഞ്ഞത്.
എന്നാൽ സിൻഡിക്കേറ്റ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത് വളരെ ആസൂത്രിതമാണെന്നും മുൻ വകുപ്പ് മേധാവിക്കെതിരെ ഊരുവിലക്ക് നടപടി സർവകലാശാല കൈകൊണ്ടത് സിൻഡിക്കേററ്റിലെ ഒരു അധ്യാപക പ്രതിനിധിയുടെ താൽപര്യപ്രകാരമാണെന്നും സൂചനയുണ്ട്. അക്കാദമിക് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഊരു വിലക്ക് നടപടി സർവകലാശാല ഉടനടി പിൻവലിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജഖാനും വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.