തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; സാത്താങ്കുളം എസ്‌ഐ അറസ്റ്റിൽ; എഎസ്‍പി, ഡിഎസ്‍പി സ്ഥലം മാറ്റി

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക്കേസിൽ സാത്താങ്കുളം എസ്‌ഐ അറസ്റ്റിലായി. എസ്‌ഐ രഘു ഗണേശിനെ ക്രൈം ബ്രാഞ്ച് സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജയരാജന്റേയും ബെനിക്‌സിന്റേയും ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്.

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണം എന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിഐഡി സംഘം അന്വേഷണം തുടങ്ങിയത്.

കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം നടപടിയെടുത്തു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു.
പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ, പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ വൻ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്‌സും കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിന് പിന്നാലെ മരിക്കുകയായിരുന്നു.