മിനിമം ചാർജ് വർധിപ്പിക്കാതെ കിലോമീറ്റർ കുറച്ച് ബസ് ചാർജ് കൂട്ടും

തിരുവനന്തപുരം: കൊറോണ കാലത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാർജ് 8 രൂപയായി തുടരും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽനിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വർധിച്ചേക്കും.

മിനിമം ചാർജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ടിലെ ശുപാർശ. മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25% വർധനയാണ് ഗതാഗതവകുപ്പ് ശുപാർശ ചെയ്തത്. ബസ് ചാർജിലെ മാറ്റങ്ങൾ ഗതാഗത മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡീസൽവില വർധനയും യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ടിവരുന്നതിന്റെ പ്രശ്നങ്ങളുമാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയത്. ഡീസൽവില വർധിക്കുകയാണ്. ബസില്‍ ഇരുന്നു യാത്ര ചെയ്യാനാണ് അനുവാദം. ഫലത്തിൽ 30% യാത്രക്കാരെങ്കിലും കയറാത്തതിന്റെ നഷ്ടമാണ് ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികളുടെ കൺസിഷനിൽ 50% വർധനയാണ് കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്.