വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല; അമ്പത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റി; സിബിഐ അന്വേഷണം വേണമെന്ന് ശേഖർ സുമൻ

മുംബൈ: സുശാന്ത് സിങ് രജ്പുത് മരണത്തിനു പിന്നിൽ ഗുണ്ടാസംഘമാണെന്ന് ടെലിവിഷൻ താരം ശേഖർ സുമൻ. സുശാന്തിന്റെ മരണത്തിന് പിന്നിൽ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടാസംഘമാണെന്നാണ് ടെലിവിഷൻ താരമായ ശേഖർ സുമൻ വ്യക്തമാക്കിയത്. സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയന്നിരുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടൻ സുശാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോൾ ഇത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഞാനും ഷാരൂഖ് ഖാനും അല്ലാതെ മിനിസ്‌ക്രീനില്‍ നിന്നെത്തി ബിഗ് സ്‌ക്രീനില്‍ മികച്ച വിജയം നേടിയ ഒരാളാണ് സുശാന്തും. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു. പക്ഷെ അതിന് എന്റെ പക്കല്‍ തെളിവുകളില്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നുമാണ് സുമൻ വ്യക്തമാക്കിയത്. ജൂണ്‍ 14 ന് ആണ് സുശാന്ത് സിങ് രജ്പുത് ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ചത്. കുടുംബാഗംങ്ങളും സുഹൃത്തുക്കളും അടക്കമുള്ള പലരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.