കോഴിക്കോട്: വേങ്ങേരിയിലെ പച്ചക്കറി ചന്തയിൽ രാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പിപിഇ കിറ്റ് ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ ചന്തയിൽ കത്തിക്കാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ചത്. തുടർന്ന് ഈ നീക്കം ജില്ലാ ഭരണകൂടം താത്കാലികമായി നിർത്തിവച്ചു.
പിപിഇ കിറ്റ് ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ ചന്തയ്ക്കുള്ളിലെ കുഴിയിൽ രാത്രിയിൽ കത്തിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. ഇതിനായി ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചത്. വാർഡ് കൗൺസിലർ പോലും അറിയാതെ രാത്രിയിലുള്ള നീക്കം ദുരൂഹമാണെന്ന് നാട്ടാകാർ ആരോപിച്ചു.
ഇതോടെ പൊലീസ് ചെറിയ തോതിൽ ലാത്തിവീശി. പ്രശ്നമറിഞ്ഞ് എ പ്രദീപ് കുമാർ എംഎൽഎ സ്ഥലത്തെത്തി. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. തുടർന്ന് എത്തിയ ജില്ലാ കളക്ടർ സംബശിവയുടെ നേതൃത്വത്തിൽ പൊലീസ് സംഘം നാട്ടുകാരെ വിരട്ടിയോടിച്ചു.
അതിന് ശേഷം കളക്ടറും എംഎൽഎയും നടത്തിയ ചർച്ചയിലാണ് മാലിന്യം കത്തിക്കാനുള്ള നീക്കം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മതിയെന്ന തീരുമാനമുണ്ടായത്. പക്ഷിപ്പനി വന്നപ്പോൾ കോഴികളെ കൂട്ടത്തോടെ കത്തിച്ചതും വേങ്ങേരി മാർക്കറ്റിൽ ആയിരുന്നു.