Home State കെഎസ്ആര്‍ടിസിയില്‍ താത്കാലിക നിയമനം; പിഎസ് സി റാങ്ക് പട്ടികയില്‍ ആദ്യമെത്തിയ 2455 പേരെ എടുക്കാൻ ഹൈക്കോടതി നിര്‍ദേശം

കെഎസ്ആര്‍ടിസിയില്‍ താത്കാലിക നിയമനം; പിഎസ് സി റാങ്ക് പട്ടികയില്‍ ആദ്യമെത്തിയ 2455 പേരെ എടുക്കാൻ ഹൈക്കോടതി നിര്‍ദേശം

0

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താത്കാലിക ഡ്രൈവര്‍ നിയമനത്തില്‍ മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി. പിഎസ് സി റാങ്ക് പട്ടികയില്‍ ആദ്യമെത്തിയ 2455 പേര്‍ക്ക് അവസരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. നിലവില്‍ ജോലി ചെയ്യുന്ന എംപാനല്‍ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.

2016 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച റാങ്ക്‌ലിസ്റ്റില്‍ നിന്ന് 2455 പേര്‍ക്ക് നിയമനം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണതത്വങ്ങളും സീനിയോറിറ്റിയും അടിസ്ഥാനാമാക്കിയാവണം നിയമനമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം തന്നെ മുന്‍ഗണനാപട്ടിക പിഎസ്‌സി കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നും കോടതി വ്യക്തമാക്കി.

നിയമനം എവിടെ വേണമെന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് തീരുമാനം എടുക്കാം. താത്കാലിക അടിസ്ഥാനത്തിലുള്ള നിയമനം സ്ഥിരമാക്കില്ലെന്നും പട്ടികയില്‍ പെട്ടവര്‍ ജോലിക്ക് പ്രവേശിക്കാതിരിക്കുന്നത് സ്ഥിരം നിയമനത്തിന് അയോഗ്യതയാവില്ലെന്നും ഉത്തരവില്‍ പറയുന്നു.

2001ലും ഹൈക്കോടതി ഇത്തരം നിയമനത്തിന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഹൈക്കോടതി നേരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ സംബന്ധിച്ച് നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് ഹാജരാക്കുകയും ചെയ്തിരുന്നു. എംപാനല്‍ ഡ്രൈവര്‍മാരെ നേരത്തെ ഹൈ്‌ക്കോടതി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ശബരിമല സീസണില്‍ തിരിച്ചടിയാകാതിരിക്കാന്‍ പിഎസ് സി പട്ടികയില്‍ നിന്നായിരുന്നു നിയമനം. ആ നിയമനത്തില്‍ സംവരണതത്വങ്ങളോ റാങ്കോ എന്നിവയൊന്നും പാലിച്ചിരുന്നില്ല. അന്ന് താത്കാലികമായി ജോലി കിട്ടിയവര്‍ തന്നെയാണ് ഇപ്പോഴും ജോലിയിലുള്ളത്. പുതിയ നിയമനത്തോടെ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here