ചെന്നൈ: തിരുനെല്‍വേലിയിലെ പ്രമുഖ ഹൽവക്കട ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് 80 കാരനായ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് ഹരിസിങ്ങിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞദിവസം കൊറോണ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. തിരുനെല്‍വേലി ഹല്‍വ വില്‍പ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രശസ്തമായത്. പേരിലെ വ്യത്യസ്തതയും ദിവസം മൂന്ന് മണിക്കൂര്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നതും ഇരുട്ടുകടൈയെ വേറിട്ടതാക്കി. ദിവസവും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് കടയുടെ പ്രവര്‍ത്തനസമയം. പിന്നീട് ഓണ്‍ലൈന്‍ വില്‍പനയും ആരംഭിച്ചിരുന്നു.