Home Covid-19 കൊറോണ മരുന്നിന്റെ ആദ്യ ബാച്ച് അഞ്ച് സംസ്ഥാനങ്ങൾക്ക്; രണ്ടാംഘട്ടത്തിൽ കേരളത്തിനും

കൊറോണ മരുന്നിന്റെ ആദ്യ ബാച്ച് അഞ്ച് സംസ്ഥാനങ്ങൾക്ക്; രണ്ടാംഘട്ടത്തിൽ കേരളത്തിനും

0

ന്യൂഡെൽഹി: കൊറോണ രോഗികൾക്കു അടിയന്തര ഘട്ടങ്ങളിൽ നൽകാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയ ‘റെംഡിസിവിർ’ മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾക്ക്. ‘കോവിഫോർ’ എന്ന പേരിലാണ് മരുന്ന് വിറ്റഴിക്കുന്നത്. രണ്ട്–മുന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം മരുന്നുകുപ്പികൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മരുന്ന് നിർമിക്കുന്ന ഹൈദരാബാദിലെ ഹെറ്റെറോ കമ്പനി റെംഡിസിവിറിന്റെ 20,000 മരുന്നുകുപ്പികൾ വീതം മഹാരാഷ്ട്ര, ഡെൽഹി, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്ക് നൽകും. രാജ്യത്ത് കൊറോണ ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളാണ് ഇവ. 100 മില്ലിഗ്രാമിന്റെ കുപ്പിക്ക് 5,400 രൂപയോളം വിലവരുമെന്നാണ് ഹെറ്റെറോ അറിയിച്ചത്. എന്നാൽ 5,000 രൂപയിൽ താഴെയെ വില വരൂവെന്ന് സിപ്ല വ്യക്തമാക്കി. ഗുരുതരമായ കൊറോണ കേസുകളിൽ അടിയന്തരഘട്ടങ്ങളിൽ ഹെറ്റെറോ, സിപ്ല കമ്പനികൾ ഉൽപാദിപ്പിക്കുന്ന മരുന്ന് ഉപയോഗിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നൽകി.

റെംഡിസിവിർ ഉപയോഗിക്കുന്നതിനു യുഎസും ജപ്പാനും അനുമതി നൽകിയതിനു പിന്നാലെയാണ് ഇന്ത്യയും അനുവദിച്ചത്. ‌രണ്ടാംഘട്ടത്തിൽ കൊൽക്കത്ത, ഇൻഡോർ, ഭോപാൽ, ലക്‌നൗ, പട്ന, ഭുവനേശ്വർ, റാഞ്ചി, വിജയവാഡ, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവടങ്ങളിലും മരുന്ന് നൽകും. ഹെറ്റെറോയ്ക്ക് പുറമെ സിപ്ല എന്ന കമ്പനിയും റെംഡിസിവിർ ഉൽപാദിപ്പിക്കുന്നതിന് ലൈസൻസ് നേടിയിട്ടുണ്ട്.

യുഎസ് കമ്പനിയായ ഗിലീഡ് സയൻസസിനാണ് മരുന്നിന്റെ യഥാർഥ നിർമാണാനുമതി. കൊറോണയ്ക്ക് പകരം മരുന്നു കണ്ടെത്തുന്നതു വരെ ഇത് ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഗിലീഡ് സൗജന്യമായി അനുവാദം നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here