ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്ന് സംഘര്‍ഷം; വയോധികനെ സഹോദരങ്ങൾ ഇടിച്ചു കൊന്നു

ആലപ്പുഴ: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങൾ ഇടിച്ചു കൊന്നു. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, സഹോദരൻ ശ്രീധര റാവു എന്നിവരെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ കുറച്ചു നാളുകളുമായി മണിയനും മറ്റ് രണ്ട് പേരുമായി വഴിത്തർക്കമുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന സുന്ദരേശ്വര റാവുവിനേയും ശ്രീധര റാവുവിനേയും മണിയൻ വഴിയിൽ തടഞ്ഞു. ഇതേ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ മണിയനെ സുന്ദരേശ്വര റാവുവും ശ്രീധര റാവുവും ചേർന്ന് മർദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു.

തലയിടിച്ച് വീണ മണിയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പൊലീസ് കേസെടുത്തു. മണിയന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.