Home Covid-19 സമൂഹവ്യാപനമുണ്ടായോ; ആന്റിബോഡി പരിശോധനാഫലം പുറത്തുവിടാതെ സർക്കാർ

സമൂഹവ്യാപനമുണ്ടായോ; ആന്റിബോഡി പരിശോധനാഫലം പുറത്തുവിടാതെ സർക്കാർ

0

തിരുവനന്തപുരം: സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ ആന്റിബോഡി പരിശോധനാഫലം പുറത്തുവിടാതെ സർക്കാർ. കൃത്യമായ കണക്കുകൾ പുറത്തുവിട്ട് ജനങ്ങൾക്ക് രോഗവ്യാപനത്തിന്റെ യഥാർഥ ചിത്രം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

അതേ സമയം സംസ്ഥാനത്ത് ഉറവിടമറിയാത്ത 60 കൊറോണ രോഗബാധ പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. രോഗവ്യാപന പഠനം നടത്താൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർമാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് ഇതിൽ 49 പേരുടെ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വർഗീസ്, കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സേവ്യർ, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുൽ കരീം, കണ്ണൂർ ധർമടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയിൽ വീണതിനു ചികിത്സ തേടിയപ്പോൾ കൊറോണ സ്ഥിരീകരിച്ച കാസർകോട്ടെ ഓട്ടോറിക്ഷാ ഡ്രൈവർ തുടങ്ങിയവർക്ക് എങ്ങനെ രോഗം വന്നെന്നു വ്യക്തമല്ല.

മാർച്ച് 23 മുതൽ ജൂൺ 6 വരെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 60 പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് 4 മുതൽ ജൂൺ 6 വരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉറവിടമറിയാത്ത കൂടുതൽ രോഗബാധിതർ. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിൽ വിഷയം ചർച്ചയായതോടെയാണു രോഗവ്യാപന പഠനം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചത്.

ആരോഗ്യ വകുപ്പിനാണ് പഠിക്കാനുള്ള ചുമതല. ഈ കണക്കുകൾ ഐസിഎംആറിനും നൽകും. കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കു പോയ 50 ഓളം പേർക്ക് ചെന്നയുടൻ അവിടെ രോഗം സ്ഥിരീകരിച്ചതും ഇവിടെ അതിജാഗ്രത ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here