ബെയ്ജിംഗ് : ചൈനയ്ക്ക് അടിതെറ്റി സ്വയം അടി വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. കൊറോണ ഉയർത്തിയ ചൈനീസ് വിരുദ്ധ തരംഗം ലോകമെമ്പാടും അക്ഷരാർഥത്തിൽ ചൈനയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
അമേരിക്കയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമാണ് ചൈനക്കെതിരെ പരസ്യ നിലപാടെടുത്തതെങ്കിൽ ആ കാറ്റ് പിന്നീട് ലോകമെങ്ങും വീശി. ചൈനയിൽ വേരുറപ്പിച്ച ബഹുരാഷ്ട്ര കമ്പനികൾ പലതും പലായനം ചെയ്തു തുടങ്ങി. ഇതിൽ കൂടുതലും അമേരിക്കയും സുരക്ഷിതമായ മറ്റു രാജ്യങ്ങളും തിരയുകയാണ്. മാത്രമല്ല ലോകത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വിദേശ രാഷ്ട്രങ്ങളിൽ നിക്ഷേപം നടത്താനുള്ള ചൈനീസ് കമ്പനികളുടെ പരിശ്രമം ഏതാണ്ട് വിഫലമായി കഴിഞ്ഞു. രാജ്യത്തെ ഉദ്പാനരംഗത്ത് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം ചെറുതല്ല.

ചൈനയുടെ മുന്നിലുള്ള ഏക നടപടി പിന്നെ ആക്രമണങ്ങളും ഭീഷണിപെടുത്തലുമാണ്. അതിലാണ് കുറച്ചു നാളുകളായി അവരുടെ ശ്രദ്ധ.
ഇന്ത്യയെക്കൂടാതെ ആറു രാജ്യങ്ങളുമായി ചൈന അതു കൊണ്ട് തന്നെ ഏറ്റുമുട്ടലിൻ്റെ പാതയിലാണ്. ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം , ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവരുമായി തുറന്ന പോരിലാണ്. ഹോങ്കോങ്ങിൽ നടക്കുന്ന ചൈനീസ് വിരുദ്ധ കലാപങ്ങൾ ഇതിൻ്റെ മറ്റൊരു പ്രകടഭവമാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുമുട്ടലിന് ചൈന ഇറങ്ങിയത് പല കാരണങ്ങളാലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരേയുള്ള ഒരു നീക്കമാകാം ഇത്. ഇന്ത്യ യുഎസുമായി അടുക്കുകയാണെന്നും തന്ത്രപരമായി ആ ചേരിയിലേക്കു മാറുകയാണെന്നും ചൈനയ്ക്ക് തോന്നുന്നുണ്ടാകാം. യുഎസുമായുള്ള വ്യാപാരയുദ്ധത്തിൽ ചൈന പിന്തള്ളപ്പെടുകയും ഇന്ത്യ മറ്റൊരു ശാക്തികസാന്നിധ്യമായി ഉയരുകയും ചെയ്യുന്നു. ചൈന ഇതിനു മുൻപു നടത്തിയ അതിർത്തി കയ്യേറ്റങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ലഡാക്കിലേക്ക് സൈന്യത്തെ നിക്കീയത് വൻ സന്നാഹങ്ങളോടെയാണ്. 1962 ലെ യുദ്ധസമയത്ത് ഉണ്ടായിരുന്നതിനേക്കാൾ സൈനിക സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഉള്ളിലേക്ക് എത്രത്തോളം ചൈനീസ് സൈന്യം കടന്നു കയറി എന്ന് ഇപ്പോഴും വ്യക്തമായി ആരും പറയുന്നില്ല. 40 – 60 കിലോമീറ്റർ വരെ കടന്നുകയറി എന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യക്കെതിരേ ചൈന നേപ്പാളിനെ ഒപ്പം കൂട്ടിയെന്നാണ് സൂചന.ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയതിനു പിന്നാലെയാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇന്ത്യയ്ക്കെതിരായി നീങ്ങാൻ തീരുമാനിച്ചത് എന്നത് ഇതിന് വ്യക്തമായ ഉദാരണമാണ്. ഭൂപടം മാറ്റിയതും പാർലമെൻ്റ് ഇതംഗീകരിച്ചതുമെല്ലാം ചൈനയുടെ പിന്തുണയിലാണെന്നതിൽ സംശയമില്ല.
പാക്കിസ്ഥാൻ ഭീകരർ കശ്മീരിൽ നടത്തുന്ന ആക്രമണങ്ങൾ കൂടി കൂട്ടിവായിച്ചാൽ മൂന്നു ഭാഗത്തു നിന്നുള്ള വ്യക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് മനസിലാക്കാം. 2014 ൽ ചുമാറിലും 2018 ൽ ദോക‍് ലായിലും ഉണ്ടായ ചൈനീസ് കടന്നുകയറ്റങ്ങൾ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചവയായിരുന്നു. അവ നേരിടാൻ ഇന്ത്യക്ക് എളുപ്പവുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തമാണെന്നതിൽ സംശയമില്ല.

ഏതായാലും സൈനിക തലത്തിൽ നിന്ന് ചർച്ചകൾ നയതന്ത്ര തലത്തിലേക്കും രാഷ്ട്രീയ തലത്തിലേക്കും മാറുകയാണ്. ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ഏറെ ശ്രമിച്ച നേതാവാണ് മോദി. എന്നാൽ മുൻപ് പലപ്പോഴും ഇന്ത്യയ്ക്ക് അനുഭവപ്പെട്ടതു പോലെ ചൈനയെ വിശ്വസിക്കാൻ കൊള്ളാവുന്ന അയൽക്കാരായി കരുതാനാവിലെന്ന് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും വരും ദിവസങ്ങളിൽ അയൽ രാജ്യങ്ങളിൽ നിന്ന് ഉയർന്നു വരുന്ന ഭീഷണി ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാകും രാജ്യം ഈ പ്രതിസന്ധി തരണം ചെയ്യുക.