ന്യൂഡെല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന വെടിവെയ്പ്പില്‍ കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. അടിയന്തിര സാഹചര്യം നേരിടാൻ കരുതിയിരിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.
ആന്ധ്രപ്രദേശ് സ്വദേശിയായ കേണല്‍ ബി. സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്നലെ രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലാണ് ഇന്ത്യ -ചൈന ഏറ്റുമുട്ടലുണ്ടായത്.
എന്നാല്‍ ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സേന ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. 45 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയല്‍ ഇത്തരത്തിലൊരു സംഘര്‍ഷമുണ്ടാകുന്നത്.
1975 ലെ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ സൈനികര്‍ മരിക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് തങ്ങളുടെ സൈനികരെ ആക്രമിച്ചതായാണ് ചൈന ആരോപിക്കുന്നത്.