ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധവും ആശങ്കയും. ഇക്കണക്കിന് വില വർധന തുടർന്നാൽ ഈ മാസം തന്നെ ഇന്ധന വില 100 രൂപയിലെത്തുമെന്ന് സന്ദേഹം ഉപഭോക്താക്കളിലടക്കം പരക്കുകയാണ്.
പെട്രോൾ ലിറ്ററിന് 47 പൈസയും ഡീസൽ 54 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 5.48 രൂപ. ഡീസൽ 5.49 രൂപയും ഈ ദിവസങ്ങളിൽ വർധിച്ചു.
കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 76 രൂപ 99 പൈസ നൽകണം. ഡീസലിന് 71 രൂപ 29 പൈസയും.
ആഗോളതലത്തിൽ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയിൽ എണ്ണവിതരണ കമ്പനികൾ വില ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സർക്കാർ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വർധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിച്ചില്ല. ഇപ്പോൾ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ആഭ്യന്തര വിൽപ്പന വില ഉയർത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങൾക്ക് മുൻപ് ഒരു ഘട്ടത്തിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.