ബ്രസീലിൽ അതിവേഗം കൊറോണ പടർന്നു പിടിക്കുന്നു; മരണസംഖ്യ ഉയരുന്നു

വാഷിംഗ്ടൺ: ലോകത്ത് അതിവേഗം കൊറോണ പടർന്നു പിടിക്കുന്ന രാജ്യമായി ബ്രസീൽ. ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ച രോഗികളുടെ അഞ്ചിലൊന്നും ബ്രസീലില്‍ ആണ്. ഇന്നലെ 729 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ബ്രസീലില്‍ ആകെ മരണം 44,118 ആയി. പുതിയതായി 23,674 പേരില്‍ കൂടി രോഗം കണ്ടെത്തിയതോടെ ബ്രസീലിലെ രോഗികളുടെ എണ്ണം 8.91 ലക്ഷമായി.

അതേസമയം ലോകത്താകെ കൊറോണ ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,399 പേര്‍. പുതിയതായി 1.23 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 214 രാജ്യങ്ങളിലായി 81.07 ലക്ഷം പേരിലാണ് കൊറോണ കണ്ടെത്തിയത്. ആകെ 4.38 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. 41.87 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 34.81 ലക്ഷം ആളുകള്‍ മാത്രമാണ് ചികിത്സയിലുളളതെന്ന് കണക്കുകള്‍ പറയുന്നു.

അമേരിക്ക, ഇന്ത്യ, മെക്‌സിക്കോ എന്നി രാജ്യങ്ങളിലാണ് ഇന്നലെ മരണം കൂടുതല്‍ സംഭവിച്ചിട്ടുളളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണയിൽ മരിച്ച അമേരിക്കയില്‍ ഇന്നലെ 421 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ 1.18 ലക്ഷമായി ആകെ മരണം. 21.82 ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയില്‍ 8.80 ലക്ഷം പേര്‍ രോഗമുക്തി നേടി. 11.83 ലക്ഷം ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികളുളളത് റഷ്യ 5.37 ലക്ഷം, ഇന്ത്യ 3.43 ലക്ഷം, യുകെ 2.96 ലക്ഷം, സ്‌പെയിന്‍ 2.91 ലക്ഷം, ഇറ്റലി 2.37 ലക്ഷം, പെറു 2.32 ലക്ഷം എന്നി രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ 395, മെക്‌സിക്കോ 269, പെറു 172, റഷ്യ 143, ഇറാന്‍ 113, പാകിസ്താന്‍ 97, സൗത്ത് ആഫ്രിക്ക 88, കൊളംബിയ 59, യുകെ, ചിലി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 39 എന്നിങ്ങനെയാണ് ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം. സ്‌പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെ കൊറോണ മരണം ഉണ്ടായിട്ടില്ല. ചൈനയില്‍ പുതിയതായി 49 കേസുകളും സ്‌പെയിനില്‍ 181 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ ഇന്നലെ 39 പേര്‍ മരിക്കുകയും 4,507 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ സൗദിയിലെ മരണം ആയിരം കടന്നു. ആകെ രോഗബാധിതര്‍ 1.32 ലക്ഷമാണ്. ഖത്തറില്‍ ഇന്നലെ മൂന്നുപേര്‍ കൂടി മരിച്ചതോടെ 76 പേര്‍ക്കാണ് ഇതുവരെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. 1,274 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. .

ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ച യുഎഇയില്‍ ഇന്നലെ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. ആകെ മരണം 291. ഇതുവരെ 42,636 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28,129 പേര്‍ രോഗമുക്തി നേടി. കുവൈത്തിലും ഇന്നലെ രണ്ട് മരണം മാത്രമാണ് സംഭവിച്ചത്. 36,431 പേര്‍ക്ക് കൊറോണ ബാധിച്ച കുവൈത്തില്‍ 298 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്. ഒമാനില്‍ 24,524 പേര്‍ക്കും ബഹ്‌റൈനില്‍ 19,013 പേര്‍ക്കുമാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഒമാനിലും ബഹ്‌റൈനിലും ഇന്നലെ നാലുപേര്‍ വീതമാണ് മരിച്ചത്.