ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനം ഇന്ത്യയിൽ അഞ്ച് മാസം കൂടി ഇതേപടി തുടരുമെന്ന് ഐസിഎംആര്‍ ഗവേഷണ സംഘം ആരോഗ്യമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കൊറോണ വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെ മാത്രമെന്നും ഐസിഎംആര്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ 34 മുതല്‍ 76 ദിവസം വരെ രാജ്യത്ത് കൊറോണ ബാധ പരമാവധി എത്തിക്കുന്നതില്‍ വൈകിപ്പിച്ചുവെന്നാണ് ഐസിഎംആര്‍ സംഘത്തിന്റെ വിശകലനം.
അതേസമയം പരിശോധനകളുടെ എണ്ണം കുറയുന്നതിനെതിരെ മുന്നറിപ്പുമായ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ പ്രതിദിന ശരാശരി വര്‍ധിപ്പിക്കണം എന്ന് നിര്‍ദേശിച്ചു.
ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് പൊതുജനാരോഗ്യ നടപടികള്‍ 60 ശതമാനം വരെ ഫലപ്രദമായി ഉയര്‍ന്നു. മരണനിരക്ക് 60 ശതമാനത്തിലധികം കുറയ്ക്കാനും ലോക്ക്ഡൗണിന് സാധിച്ചതായി പഠനം വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യമന്ത്രാലയത്തിന് ഐസിഎംആര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇന്നലെ രാത്രിയോടെ തന്നെ ആരോഗ്യ മന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. നാളെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ യോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. ലോക്ക്ഡൗണ്‍ രാജ്യത്ത് രോഗവ്യാപനം 69 മുതല്‍ 97 ശതമാനം വരെയാണ് കുറച്ചുവെന്നും ഐസിഎംആർ പറയുന്നു.