ന്യൂഡെൽഹി: പ്രശസ്ത ഉറുദു കവി ആനന്ദ് മോഹൻ സുത്ഷി ഗുൽസാർ ദേഹ്‌ലവി ( 93)അന്തരിച്ചു. കൊറോണ ചികിത്സയിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അന്ത്യം.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ ജൂൺ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ ഏഴിന് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി. വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു മരണം.
ഉറുദു ഭാഷയുടെ വളർച്ചയ്ക്കും പ്രചാരത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ദേഹ്‌ലവിയുടേത്. അദ്ദേഹത്തിന്റെ കവിതകളും ഗസലുകളും ഏറെ പ്രശസ്തമാണ്. ആദ്യ ഉറുദു ശാസ്ത്രമാസികയായ ‘സയൻസ് കി ദുനിയ’യുടെ പത്രാധിപരുമായിരുന്നു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ദേഹ്‌ലവി ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കോൺഗ്രസിൽ നിന്ന് അകന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉറുദു സ്കൂളുകൾ സ്ഥാപിച്ച അദ്ദേഹം മതസൗഹാർദത്തിന്റെ വക്താവായി നിലകൊണ്ട വ്യക്തിത്വമാണ്.