ന്യൂഡെൽഹി: മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കൊറോണയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം. പനി, ചുമ, തളർച്ച, ശ്വാസതടസം, കഫം, പേശീവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളാണ് ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോളിൽ ഉണ്ടായിരുന്നത്. ആരോഗ്യ പ്രവർത്തകർക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് ഈ മാറ്റം.
രോഗം പകരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ഡ്രോപ്പ്‌ലെറ്റുകൾ മുഖേനയാണ്. കൊറോണ രോഗിയുമായി വളരെ അടുത്ത് സമ്പർക്കം ഉണ്ടാകുമ്പോഴാണ് രോഗം പകരുക. ഈ തുള്ളികൾ പല പ്രതലങ്ങളിലും പറ്റിപ്പിടിച്ചിരിക്കാം. ഇത്തരം പ്രതലത്തിൽ സ്പർശിച്ച ശേഷം അതേ കൈ കൊണ്ട് മൂക്കിലും കണ്ണിലും തൊടുമ്പോഴാണ് രോഗം പകരുന്നത്. പുതിയ ചികിത്സാ രീതികൾ രാജ്യം പരീക്ഷിക്കുകയാണെന്നും രോഗത്തിന് വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മാർഗരേഖയിൽ പറയുന്നു.
കൊറോണ വൈറസ് അപകടകരമായി ബാധിക്കുക 60 വയസിന് മുകളിലുള്ളവരെയാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവയുള്ളവർക്ക് മറ്റുള്ളവരെക്കാൾ രോഗം മൂർച്ഛിക്കാനുള്ള സാധ്യത വളരെയധികവും. കൂടാതെ റെംഡെസിവിർ, ഹൈഡ്രോക്‌സിക്ലോറോക്വിൻ, ടോസിലിസുമാബ്, പ്ലാസ്മാ തെറാപ്പി തുടങ്ങിയവയും വിദഗ്ധ നിർദേശം അനുസരിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.