തിരുച്ചിറപ്പള്ളി: ഭക്ഷണം ആണെന്ന് കരുതി സ്ഫോടക വസ്തു കടിച്ച ആറ് വയസുകാരൻ മരിച്ചു. തമിഴ്നാട് തോട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകൻ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി
പിതാവിന്റെ സഹോദരൻ ഗംഗാധരന്റെ വീട്ടിൽ എത്തിയ വിഷ്ണു ദേവ് പലഹാരം ആണെന്ന് കരുതി ജലാറ്റിൻ സ്റ്റിക് കടിക്കുകയായിരുന്നു.
പൊട്ടിത്തെറിയാൽ വായിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു.
സംഭവം മറച്ചു വച്ച് കുടുംബം കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു.
മുസിരി ഡിവൈഎസ്പി കെ.കെ. സെന്തിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.
സമീപത്തെ ക്വാറി മാനേജറിൽനിന്ന് വാങ്ങിയ രണ്ട് സ്റ്റിക്കുകളിൽ ബാക്കിവന്നത് വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഗംഗാധരൻ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.