Home Local News മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ കൊറോണ ബാധിതന്‍ മരിച്ചു

മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ കൊറോണ ബാധിതന്‍ മരിച്ചു

0

തിരുവന്തപുരം: മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കൊറോണ ബാധിതന്‍ മരിച്ചു. 33 വയസുകാരനായ ആനാട് സ്വദേശിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ചികിത്സയ്ക്കിടെ ചാടിപ്പോയ ഇയാളെ ഇന്നലെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും ഇന്ന് രാവിലെ 11.30 ഓടെ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ നിന്നും ഇയാള്‍ പുറത്തുപോയിരുന്നു. ഈ സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കളഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് തേടി. മദ്യപാനത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്പ് കടക്കാന്‍ ശ്രമം നടത്തിയതെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നു ലഭിച്ച വിവരം. കൊറോണ ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്നലെ രാവിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആനാട് സ്വദേശിയെ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വന്ന ഇദ്ദേഹത്തിന്റെ കൊറോണ ഫലം നെഗറ്റാവായിരുന്നു. ഡിസ്ചാര്‍ജ് നടപടി പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്.

മെഡിക്കല്‍ കോളജില്‍ നിന്ന് ഓട്ടോ വിളിച്ച് ബസ് സ്‌റ്റോപ്പില്‍ എത്തുകയും അവിടെ നിന്ന് ആനാടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയുമായിരുന്നു. ആനാട് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും സിഐയെയും വിളിച്ച് വിവരം അറിയിക്കുയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ നിന്ന് അനധികൃതമായി ചാടിപ്പോയെന്ന് കാണിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മടങ്ങി എത്തിയ ഇയാൾക്ക് ഡോക്ടർമാർ ഉൾപെടെയുള്ളവർ കൗൺസിലിംഗ് നൽകിയിരുന്നു. രാവിലെ ഡിസ്ചാർജിന് മുമ്പ് ആഹാരം നൽകിയിരുന്നു. പിന്നീട് വീട്ടിൽ എത്തിയ ശേഷം കഴിക്കാനുള്ള മരുന്ന് കുറിച്ച് നൽകാൻ നഴ്സ് മുറിയിലെത്തിയപ്പോഴാണ് ഉണ്ണിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു. ഉടനെ തന്നെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മദ്യാസക്തി ഉള്ള ഇയാൾ മദ്യം വാങ്ങാനായി തമിഴ്നാട്ടിൽ പോയിരുന്നു അവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നാണ് സംശയിക്കുന്നത്.
കൂട്ടുകാരുമൊത്ത് മദ്യപിച്ച് കൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ ആളെ കഴിഞ്ഞ മാസം 28 ന് ആണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here