ശ്രീനഗർ: കശ്മീരീൽ സുരക്ഷാ സേന ഇന്ന് രണ്ട് തീവ്രവാദികളെ വധിച്ചു. ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിലെ സുഗൂ ഹെന്ധാമ പ്രദേശത്താണ് ബുധനാഴ്ച രാവിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ശക്തമായ വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു, മറ്റുള്ളവർ കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോലീസ്, കരസേനയുടെ 44 ആർആർ, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് സുഗൂ ഹെന്ധാമയിൽ തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചത്. ഇതാണ് വെടിവയ്പിൽ കലാശിച്ചത്. സുരക്ഷാ സേനയുടെ സംയുക്ത സംഘം തീവ്രവാദികൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെത്തിയപ്പോൾ തീവ്രവാദികൾ സംയുക്ത സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സംയുക്ത സംഘവും തീവ്രവാദികളും തമ്മിൽ ശക്തമായ വെടിവയ്പ് നടന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഷോപിയൻ ജില്ലയിൽ ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ 9 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.