മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ദുരഭിമാനത്തിന്റെ പേരിൽ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബേസിൽ എൽദോസ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ പൊലീസാണ് ബേസിലിനെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഞായറാഴ്ച വധശ്രമത്തിനു ശേഷം ഈ പുരയിടത്തിലെത്തിയ പ്രതി ഇവിടെത്തന്നെ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ബേസിലിനെ ബൈക്കിൽ രക്ഷപെടാൻ സഹായിച്ച പ്രായപൂർത്തിയാകാത്ത യുവാവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ഉച്ചയോടെ തന്നെ പ്രതി താമസിക്കുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബേസിലിനെ കണ്ടെത്തിയത്. രക്ഷപെടുന്നതിന് പ്രതി ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തു നിന്നു കണ്ടെത്തി.
അതേസമയം, യുവാവ് അപകടനില തരണം ചെയ്തു എന്നാണ് വിവരം. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബേസിലിന്‍റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
ആക്രമണത്തില്‍ അഖിലിന്‍റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്.