ചെന്നൈ: ഒരു മലയാളി നാട്ടിൽ വരുമ്പോൾ അവൻ കൊറോണ ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. മരിക്കാൻ പാസ് വേണ്ട.
ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പോകാനാരിക്കെ യാത്ര റദ്ദായ വിഷമത്തിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യാ കുറിപ്പിലെ വരികളാണ് ഇത്.
ആനയ്ക്ക് പിന്നാലെ ഓടി മുതലക്കണ്ണീരൊഴുക്കി പേരിന് വേണ്ടി പോസ്റ്റിടുന്നവർക്കൊഴികെ നെഞ്ചിലൊരു നെരിപ്പോടായി ബിനീഷെന്ന 41 കാരൻ്റെ കുറിപ്പ്.
വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷാണ് (41) ചൊവ്വാഴ്ച രാത്രിയോടെ ജീവനൊടുക്കിയത്. ഇയാൾ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വരാൻ ഇരുക്കുകയായിരുന്നു. എന്നാൽ കൊറോണ ഹോട്സ്പോട്ടായ ചെന്നൈയിൽനിന്ന് നാട്ടിലേക്ക് വരേണ്ടെന്ന് ബിനീഷിനോട് ആരോ നാട്ടിൽ നിന്ന് ഫോൺ വിളിച്ചു പറഞ്ഞതായാണ് അറിയുന്നത്
ഇതിന്റെ മനോവിഷമത്തിൽ ഇയാൾ യാത്രവേണ്ടെന്നുവെക്കുകയായിരുന്നു നാട്ടിൽ പോകാൻ പറ്റാത്തത്തിന്റെ വിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് വിവരങ്ങൾ. അതേസമയം ബിനീഷിന് കേരളത്തിലേക്കു പോകാനുള്ള പാസ് വരെ ലഭിച്ചിരുന്നു.
ബിനീഷിനെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു മലയാളി നാട്ടിൽ വരുമ്പോൾ അവൻ കൊറോണ ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സർക്കാരും ട്രെയിൻ വിട്ടില്ല. മാനസികമായി തളർന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാൻ പാസ് വേണ്ട. പറ്റുമെങ്കിൽ എന്റെ ശവം നാട്ടിൽ അടക്കം ചെയ്യണം. നിയമം എല്ലാവർക്കും ഒരേ പോലെയാണ്. ഒരോ മലയാളിയും ആ രീതിയിൽ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാൻ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണൻ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്” എന്നാണ് ബിനീഷ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത് .
ആത്മഹത്യക്കുറിപ്പിനൊടൊപ്പം അമ്മയുടെ ഫോൺ നമ്പറും ബിനീഷ് എഴുതിവെച്ചിട്ടുണ്ട്.
ബിനീഷ് മൂന്നുവർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ സെവൻ വെൽസ് പോലീസ് കേസെടുത്തിട്ടുണ്ട്. ബിനീഷിന്റെ മകൾ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാർഥിനിയാണ്