കുവൈറ്റ്: മലയാളി കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചത് സുഹ്യത്തുക്കളും വീട്ടുകാരുമറിയുന്നത് മ്യതദേഹം സംസ്ക്കരിച്ച് രണ്ടു ദിവസത്തിന് ശേഷം. തിരുവനന്തപുരം വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട് അഷീർഖാൻ (45) ആണ് കൊറോണ ബാധിച്ച് മരിച്ചത്. നാലു വർഷം മുമ്പ് കുവെറ്റിൽ എത്തിയ അഷീർഖാൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈറ്റിൽ എത്തിയ ശേഷം ഇത് വരെ നാട്ടിൽ പോയിരുന്നില്ല.
ഈ മാസം രണ്ടിന് ഫഹാഹീലിലെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട അഷീർഖാനെ സഹവാസികൾ ചേർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കൾ തിരികെ പോയി. പിന്നീട് അഷീർഖാൻ്റെ മൊബയിൽ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായി. തുടർന്ന് വ്യാഴാഴ്ച സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോഴാണു അഡ്മിറ്റ് ചെയ്ത ദിവസം ഒരു മണിക്കൂറിനകം അഷീർഖാൻ മരിച്ചെന്നും അപ്പോൾ തന്നെ മൃതദേഹം സംസ്കരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചത്. മരണ വിവരം ഇന്ത്യൻ എംബസിയിൽ അറിയിച്ച ശേഷമാണു മൃതദേഹം സംസ്കരിച്ചതെന്നാണു ആശുപത്രി അധികൃതർ സുഹൃത്തുക്കളെ അറിയിച്ചത്. എന്നാൽ അഷീർഖാൻ്റെ മരണ വിവരം തങ്ങളെ അറിയിച്ചില്ലെന്നും ആശുപത്രിയിൽ അന്വേഷിച്ചത് കൊണ്ട് മാത്രമാണു മരണ വിവരം അറിയാൻ സാധിച്ചതെന്നും സുഹൃത്തുക്കൾ പറഞ്ഞു.
അതുകൊണ്ട് തന്നെ മൃതദേഹം സംസ്കരിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് ഇക്കാര്യം നാട്ടിലെ ബന്ധുക്കളെ പോലും അറിയിക്കാൻ സുഹ്യത്തുക്കൾക്ക് കഴിഞ്ഞത്. ഭാര്യ ഷാഹിദ.മക്കൾ: ഷിഫ , അലി.