തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ഓൺലൈനിൽ തുടങ്ങി കഴിഞ്ഞു. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് അയൽപക്ക പഠനകന്ദ്രം ആരംഭിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നു. പദ്ധതിക്കുവേണ്ടിയുള്ള ചെലവ് കെഎസ്എഫ്ഇ വഹിക്കും. ചെലവിന്റെ 75% കെഎസ്എഫ്ഇ സബ്സിഡി ആയി നൽകും. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിലൂടെയാണ് പണം കണ്ടെത്തുന്നത്. കുടുംബശ്രീ വഴി കുട്ടികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് കെഎസ്എഫ്ഇ പദ്ധതി രൂപീകരിക്കും. കെഎസ്എഫ്ഇയുടെ മൈക്രോ ചിട്ടികളിൽ ചേരുന്ന കുടുംബശ്രീ യൂണിറ്റുകൾക്കാണ് അർഹത. ഹൈടെക് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 1,20,000 ലാപ്ടോപ്പ്, 7000 പ്രോജക്ടർ, 4455 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യമില്ലാത്തിടത്ത് ഉപയോഗിക്കും.
അതേസമയം സംസ്ഥാനത്ത് സ്കൂളുകൾ രണ്ടു മാസത്തേക്കു തുറക്കില്ല. ജൂലൈയിലോ അതിനു ശേഷമോ മാത്രമേ സ്കൂൾ തുറക്കുന്നത് ആലോചിക്കു. ഇന്ന് ക്ലാസുകൾ നഷ്ടപ്പെട്ട രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കപ്പെടേണ്ടെന്നും ആദ്യ ആഴ്ചയിൽ ട്രയൽ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 8ന് ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.