തെരുവിൽ നിന്ന്​ തട്ടിക്കൊണ്ടു പോയ കുഞ്ഞിന് കൊറോണ ; പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം 22 പേർ ക്വാറൻ്റീനിൽ

ഹൈദരാബാദ്​: തെരുവിൽ നിന്ന്​ തട്ടിക്കൊണ്ടു പോയ കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ ഹൈദരാബാദിലെ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം 22 പേരെ ക്വാന്റെയ്ന്‍ ചെയ്തു. കുഞ്ഞിനെ രക്ഷപെടുത്തിയെ ശേഷം ലഹരിക്കടിമയായ അമ്മയക്ക് സംരക്ഷണ നൽകാനാവില്ലെന്ന് കണ്ടെത്തിയ പോലീസ് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കൈമാറുകയായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആണ് കുഞ്ഞിന് കൊറോണയാണെന്നു സ്ഥിരീകരിച്ചത്.

ബുധനാഴ്ച്ചയാണ് ഹൈദരാബാദില്‍ തെരുവില്‍ ജീവിക്കുന്ന 22കാരി തന്റെ മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടുന്നത്. ഒന്നര വയസുകാരനായ കുഞ്ഞിനെ താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ തട്ടിയെടുത്തുവെന്നായിരുന്നു ഇവരുടെ പരാതി. യുവതി മദ്യലഹരിയിൽ ആയിരുന്നു.
സമീപത്തെ സി.സി.ടി.വി പരിശോധിച്ച ശേഷം 27കാരനായ ഇബ്രാഹിം എന്നയാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയും കുഞ്ഞിനെ അയാളുടെ കയ്യിൽ നിന്നും രക്ഷപെടുത്തുകയുമായിരുന്നു.

ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും രോഗങ്ങളും മറ്റും വന്ന് ഇയാളുടെ ആണ്‍കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്നുമാണ് ഇബ്രാഹിം പറയുന്നത്.

അതേസമയം കുട്ടിയുടെ മാതാവ് ലഹരിക്കടിമയാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ കൊറോണ പരിശോധനിലാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവും തട്ടിക്കൊണ്ടുപോയ ആളുടെ കുടുംബാംഗങ്ങളും പൊലീസുകാരും രണ്ട് മാധ്യപ്രവര്‍ത്തകരും അടക്കമുള്ളവരാണ് ക്വാറന്റെയ്‌നില്‍ കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.