തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലുള്ള രോഗബാധിതരുടെ എണ്ണം 32 ആയി. 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന്. ചെന്നൈയിൽ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയിൽ നിന്ന് വന്ന നാല് പേർ, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേർ.
സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച ഒൻപത് പേരിൽ ആറ് പേർ വയനാട്ടിലാണ്. ചെന്നൈയിൽ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങൾക്കും സഹഡ്രൈവറുടെ മകനും സമ്പർക്കത്തിലെത്തിയ മൂന്ന് പേർക്കും കൊറോണ ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവർ. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന തോത് സങ്കൽപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം തടയാനായിരുന്നു സർക്കാരിന്റെ ശ്രമം. അതിന് സാധിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നു. വിദേശത്ത് നിന്നും സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികൾ തിരിച്ചെത്തുന്നു. ഈയാഴ്ച മുതൽ കൂടുതൽ പേരെത്തും. രോഗബാധിത മേഖലയിൽ നിന്ന് വരുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, സമൂഹവ്യാപന ഭീതിയെ അകറ്റി നിർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.
കാസർകോട് ഒരാളിൽ നിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്.കണ്ണൂരിൽ ഒരാളിൽ നിന്നും ഒൻപത് പേരിലേക്കും. വയനാട്ടിൽ ഒരാളിൽ നിന്നും ആറ് പേരിലേക്കും രോഗം പകർന്നു. കാര്യങ്ങൾ എളുപ്പമല്ല. നിയന്ത്രണം പാളിയാൽ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവർത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തിൽ ജാഗ്രത പുലർത്തണം. ഇതുവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോൾ കൂടുതൽ പേർ സംസ്ഥാനത്തേക്ക് വരുന്നു. അവർക്ക് സുരക്ഷയൊരുക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.