തിരുവനന്തപുരം: മലയാളികളെ നാട്ടിൽ തിരികെയെത്തിക്കാനായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെഎസ്ആര്‍ടിസി. ബസുകള്‍ അയച്ചാല്‍ മലയാളികളെ നാട്ടിലെത്തിക്കാനാകും. മറ്റ് സംസ്ഥാനങ്ങള്‍ ഇരുന്നൂറും മുന്നൂറും ബസുകള്‍ ഓടിച്ച് അവരുടെ ആളുകളെ മാതൃസംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ കേരളത്തിലെ ഒരു കെ.എസ്.ആര്‍.ടി.സി. ബസ് പോലും ഇത്തരത്തില്‍ ഉപയോഗിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല. – ചെന്നിത്തല പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കെത്തുന്ന മലയാളികൾക്ക് യാത്രാ പാസ് നൽകുന്നില്ല. പാസ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസമായി ആർക്കും പുതുതായി പാസ് നൽകുന്നില്ലെന്നാണ് കലക്ടർമാർ പറയുന്നത്. ഒരു കെ.എസ്.ആർ.ടി.സി ബസ് പോലും ഓടിക്കില്ലെന്ന വാശി മുഖ്യമന്ത്രിക്കുള്ളതെന്തിനാണെന്ന് മനസിലാകുന്നില്ല. അടിയന്തരമായി പാസുകളുടെ വിതരണം പുനരാരംഭിക്കണമെന്നും ജനങ്ങളെ കേരളത്തിലെത്തിക്കാൻ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളിലെ ജില്ലകളിൽനിന്ന് വരുന്നവർക്ക് അവിടത്തെ കലക്ടർമാർ പാസ് നൽകുന്നുണ്ടെങ്കിലും കേരളത്തിലെ കലക്ടർമാർ പാസ് നൽകാത്തതിനാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാനാകുന്നില്ല. ഇതൊരു ഗുരുതര അലംഭാവമാണ്. ഇതിൻെറ അപാകത ഗൗരവപൂർവം പരിശോധിക്കണം. പത്തുദിവസമായി ഒരുട്രെയിൻ പോലും കേരളത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിൻെറ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നൂറുകണക്കിന് ആളുകള്‍ അതിര്‍ത്തികളില്‍ വന്ന് കാത്തുകിടക്കുകയാണ്. ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ല. ബന്ധപ്പെട്ടവരാരും ഇല്ലാത്തതുകൊണ്ട് തന്നെ അതിര്‍ത്തികളില്‍ ഓരോ ദിവസവും തീരുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും പുതിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.