തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി.
ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 36002 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 3475 സാംപിളുകൾ ശേഖരിച്ചതിൽ 3231 നെഗറ്റീവായി. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തണം എന്നാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂർണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് കൂടിയാണിത്.
ഏതുഭാഗത്തു കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ പ്രതിജ്ഞാ ബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയാറെടുപ്പുകൾ സർക്കാർ നടത്തി. കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. വരുന്നവരുടെ മുൻഗണനാ ക്രമം, എത്രപേർ വരണം, ഏതു വിമാനത്താവളത്തിൽ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്. നാട്ടിൽ എത്തിയാൽ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയമിച്ചു. ക്വാറന്റീൻ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഇവരാണ്.
വിമാനത്താവളത്തിലെ മെഡിക്കൽ പരിശോധനയ്ക്കുശേഷം പ്രവാസികളെ നേരത്തെ നിശ്ചയിച്ച കേന്ദ്രത്തിലെത്തിക്കും. ഒരു കേന്ദ്രത്തിന് ഒരു ഡോക്ടറെന്ന നിലയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറൻറീൻ കേന്ദ്രത്തിന്റെ മേൽനോട്ടച്ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. ഓരോ കേന്ദ്രത്തിനും ആവശ്യമായ ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 13.45 കോടി ഇതിനായി അനുവദിച്ചു.