ഇല്ലാത്ത ഭര്‍ത്താവിന്റെ പേരിൽ യാത്രാപാസ്; കാമുകനൊപ്പം ഒളിച്ചോടി; യുവതി പിടിയിൽ

കണ്ണൂര്‍: പോലീസിനെ കബളിപ്പിച്ച് കണ്ണൂരിലേക്കുള്ള യാത്രാ പാസ് ഒപ്പിച്ച യുവതി കാമുകന്റെ കൂടെ ഒളിച്ചോടി. രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ എന്ന പേരിലാണ് വെള്ളിയങ്കോട് സ്വദേശിയായ യുവതി യാത്രാ പാസ് ഒപ്പിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം പോലീസ് അറിയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെ ബന്ധമുണ്ടായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ പ്ലാനിംഗ് ഒന്നും നടക്കാതെ പോയി.

സംഭവമറിഞ്ഞ പൊന്നാനി സി.ഐ മഞ്ജിത്ത് ലാലും സംഘവും യുവതിയേയും കാമുകനേയും പൊക്കി. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിന് യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച ശേഷം രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി.