മാലിയിൽ നിന്ന് പ്രവാസികളുമായി ഐഎൻഎസ് ജലാശ്വ വരുന്നൂ; കപ്പലിൽ 730 പേർ

ന്യൂഡൽഹി : പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള സമുദ്രസേതു ദൗത്യത്തിന്റെ ഭാ​ഗമായുള്ള നാവികസേന കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്ന് മാലിദ്വീപിൽ നിന്നും യാത്ര തിരിക്കും. 730 പേരുമായാണ് കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിക്കുക. നാവികസേന കപ്പൽ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തും. മെഡിക്കൽ സൗകര്യങ്ങൾ അടക്കം വിപുലമായ സജ്ജീകരണങ്ങളാണ് കപ്പലിൽ ഒരുക്കിയിട്ടുള്ളത്.

പരിശോധനകള്‍ക്കു ശേഷം ബി.എസ്.എന്‍.എല്‍. സിംകാര്‍ഡ് നല്‍കും. യാത്രക്കാര്‍ അവരുടെ മൊബൈലുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. യാത്രക്കാരെ കൊണ്ടുപോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലകളിലേക്ക് ഓരോ ബസിനും 30 പേരടങ്ങുന്ന സംഘമാക്കിയാണ് വിടുക. ചില യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. സാമുദ്രിക ടെര്‍മിനല്‍ പ്രദേശത്തേക്ക് യാത്രക്കാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രവേശിപ്പിക്കില്ല.

കപ്പല്‍ എത്തുന്നത് കണക്കിലെടുത്ത് ഐ ജി വിജയ് സാഖറെ, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച സാമുദ്രിക ക്രൂസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടം, പൊലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്., പോര്‍ട്ട് ഹെല്‍ത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന ചര്‍ച്ച നടത്തി. രോഗലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി അവരെ ആദ്യം ഇറക്കും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കിയാണ് ഇറക്കുക.