തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഒരു ചാക്ക് സിമന്റിന് നൂറ് രൂപ വരെ കൂട്ടിയെന്നും ഇത് പഴയ വിലയ്ക്ക് നൽകാത്തവർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്പാദകരിൽ നിന്ന് സിമന്റ് നിരക്കില്‍ ഭീകരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 20ന് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുന്നതിന് മുമ്പേയുള്ള സിമന്റിന്റെ നിരക്കിനെക്കാള്‍ നൂറ് രൂപയിൽ കുടുതല്‍ വര്‍ധനവ് ഒരു ചാക്കില്‍ തന്നെ വരുത്തിയിട്ടുണ്ട്. ഇത് പഴയ സ്റ്റോക്കുള്ള സിമന്റാണ്. അതിന് വില വര്‍ധിപ്പിച്ച് വില്‍ക്കാനാണ് പരിപാടി. നേരത്തെയുള്ള വിലക്ക് തന്നെ സിമന്റ് വില്‍ക്കുന്നതിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ഉത്പാദകരോ ഡീലര്‍മാരോ ആരായാലും വിലവര്‍ധിപ്പിക്കാതെയുള്ള സമീപനം ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടതാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.