ചാത്തന്നൂരിൽ ക്വാറൻ്റീനിൽ മുങ്ങിയ അഭിഭാഷകനെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കൊല്ലം: ചാത്തന്നൂരിലെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനിലിരിക്കെ മുങ്ങിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയെ പിടിക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ക്രിമിനല്‍ അഭിഭാഷകനായ വള്ളക്കടവ് സ്വദേശിയാണ് പോലീസിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിച്ച് കടന്നത്. തിരുവനന്തപുരത്തേക്ക് മുങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. അഭിഭാഷകൻ തിരുവനന്തപുരത്തേക്കു കടന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്നു പൊലീസ് പറഞ്ഞു.

ചാത്തന്നൂരിനു സമീപം ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ചു രാത്രികാലങ്ങളിൽ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറ് രാത്രിയില്‍ പതിവായി വന്നുപോകുന്നത് നാട്ടുകാര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കലക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നു അഭിഭാഷകന്‍ മുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചു. ചാത്തന്നൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് പരിശോധച്ച് അഭിഭാഷകൻ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അഭിഭാഷകന്‍ വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നില്ല.

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കാർ പൊലീസ് കസ്റ്റഡിയിലാണ്. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന. അതേ സമയം ഇക്കാര്യം വിശദീകരിച്ച് അഭിഭാഷകൻ കുറിപ്പും ഇറക്കിയിരുന്നു.

വനിതാ സുഹൃത്തിന്റെ ഭർത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനു പോയ ശേഷം അവിടെ ഗൃഹനിരീക്ഷണത്തിലാണ്.
അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിരോധനാജ്ഞയും ട്രിപ്പിള്‍ ലോക്ഡൗണും നടപ്പിലാക്കിയിരുന്നു.