കോട്ടയം: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണയെ പ്രതിരോധിക്കാൻ കുർക്കുമിൻ പരീക്ഷണം. മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന നിഗമനത്തിലാണ് നാനോ ടെക്നോളജി വിദഗ്ദനായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ്. അതുകൊണ്ടു തന്നെ കൊറോണയ്ക്കെതിരേ കുർക്കുമിൻ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാത്മാഗാന്ധി സർവകലാശാല.
വാക്സിൻ പരീക്ഷണവും പിപിഇ കിറ്റുകൾ അണുവിമുക്തമാക്കുന്ന പദ്ധതിയുമാണ് സർവ്വകലാശാല ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവരെ കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിൻ ശാസ്ത്രലോകത്തിന് കണ്ടെത്താനും സാധിച്ചിട്ടില്ല. കേന്ദ്ര അംഗീകാരം ലഭിച്ചാൽ ഉടൻ ഗവേഷണം ആരംഭിക്കുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ് പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പഴ്സനൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്റുകൾ (പിപിഇ ) അണുമുക്തമാക്കുന്നതു ലക്ഷ്യമിട്ടുള്ള പ്രൊജക്ടുകളാണ് ഇവ. ഗവേഷണം വിജയം കണ്ടാൽ പിപിഇ കിറ്റുകൾ കൂടുതൽ തവണ ഉപയോഗിക്കാം. അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് സർവ്വകലാശാല കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ ഗവേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എംജി സർവ്വകലാശാല. ഇതിനായുള്ള രണ്ടു പ്രോജക്റ്റുകൾ സർവ്വകലാശാല തയ്യാറാക്കി കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ്, അസം കേന്ദ്ര സർവകലാശാല, ഐസർ എന്നിവരുടെ സഹായത്തോടെയാണ് ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നത്.
ടൈറ്റാനിയം ഡയോക്സൈഡും കുർക്കുമിനും മറ്റു ചില വസ്തുക്കളും നാനോ രൂപത്തിലാക്കി തയ്യാറാക്കുന്ന കോട്ടിങ് നൽകിയാൽ പിപിഇ കിറ്റുകളിലേക്കും മാസ്കുകളിലേക്കും മറ്റും കൊറോണ വൈറസ് പടരില്ലെന്നാണ് ഇവരുടെ നിഗമനം. ഇതുസംബന്ധിച്ച പ്രൊജക്ട് സെൻട്രൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം, ഡിപ്പാർട്മെന്റ് ഓഫ് ബയോ ടെക്നോളജി, ആയുഷ് എന്നിവയ്ക്കു സമർപ്പിച്ചു.
പ്രകൃതിയിൽനിന്നു ലഭിക്കുന്ന നാരുകളിൽനിന്നു വേർതിരിച്ചെടുക്കുന്ന നാനോ സെല്ലുലോസും കുർക്കുമിനും ഉപയോഗിച്ചു തയ്യാറാക്കുന്ന കവചവും പിപിഇ കിറ്റുകൾക്കു സുരക്ഷ നൽകുമെന്നതാണു രണ്ടാമത്തെ പ്രൊജക്ട്. അതേസമയം കൊറോണ രോഗപ്രതിരോധത്തിനുള്ള വാക്സിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഗവേഷണവും പുരോഗമിക്കുകയാണ്. രോഗം ഭേദമായ ആളുകളുടെ ശരീരത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ആന്റിബോഡികളാണ് വാക്സിൻ തയ്യാറാക്കാൻ ഉപയോഗിക്കുക. ഒരു വർഷം മുതൽ 3 വർഷം വരെയാണു പ്രൊജക്ടുകളുടെ ദൈർഘ്യം.