നെയ്യാറ്റിൻകരയിൽ 9 പോലീസുകാരും ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുമായി ഇടപടകിയ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്. അടുത്ത ബന്ധുവുമായി സമ്പര്‍ക്കത്തിൽ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് നീരീക്ഷണത്തിൽ പോകാൻ നിര്‍ദ്ദേശം നൽകിയത്. നെയ്യാറ്റിൻകരയിലെ 10 നഗരസഭാ വാർഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കി .

നെയ്യാറ്റിൻകര സ്വദേശിക്കും കന്യാകുമാരി സ്വദേശിക്കുമാണ് ഇന്നലെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച നിലയിൽ ഏപ്രിൽ 27നാണ് കന്യാകുമാരിയെ സ്വദേശിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പിന്നീട് രോഗിയുടെ ആവശ്യപ്രകാരം നിംസിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു.

രക്തം ഛർദിച്ചതിനെ തുർന്നാണ് 48കാരനായ രണ്ടാമത്തെ രോഗിയെ 27ന് റോളണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 28ന് നിംസിലേക്ക് മാറ്റി. ഇവർ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പാറശ്ശാല ആശുപത്രിയിലെ 29 ജീവനക്കാരും റോളണ്ട് ആശുപത്രിയിലെ 14 പേരും നിംസ് ആശുപത്രിയിലെ 45 പേരും നിരീക്ഷണത്തിലാണ്.

നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള വാർഡുകളാണ് ഹോട്ട്സ്പോട്ട്. ബാലരാമപുരം, പാറശ്ശാല, കുന്നത്തുകാൽ, വെള്ളറട പഞ്ചായത്തുകളും ഹോട്ട്സ്പോട്ടാണ്.രണ്ട് രോഗികളും ഒരേസമയം നിംസിലെ ഐസോലേഷൻ വാർഡിലുണ്ടായിരുന്നു. ഇവർക്ക് രോഗം വന്നത് എങ്ങനെയെന്നതിലും വ്യക്തതയില്ല