നരേന്ദ്രമോദിയുടെ ജനസമ്മതി വർധിച്ചുവെന്ന് സർവ്വേകൾ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർധിച്ചുവെന്ന് സർവ്വേ റിപ്പോർട്ടുകൾ. കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനുള്ള പ്രവർത്തങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചതാണ് ജനപ്രീതി ഉയരാൻ കാരണമെന്ന് സർവേകൾ പറയുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവേ ഏജൻസിയായ മോണിംഗ് കൺസൾട്ടിന്റെ സർവേ പ്രകാരം ജനുവരിയിൽ 76 ശതമാനമായിരുന്ന മോദിയുടെ ജനപ്രീതി ഏപ്രിലിൽ 83 ശതമാനമായി വർധിച്ചു. ഐഎഎൻഎസ്- സീ വോട്ടർ കോവിഡ് ട്രാക്കർ സർവേ പ്രകാരം മോദിയുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഒരു മാസത്തിനുള്ളിൽ 76.8 ശതമാനത്തിൽ നിന്നും 93.5 ശതമാനമായി കുതിച്ചുയർന്നു.

ലോകരാഷ്ട്രങ്ങൾ പോലും തോറ്റുപോയ കൊറോണക്ക് മുന്നിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയും രാജ്യത്തെ കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ നേതൃത്വം നല്കിയതുമാണ് പ്രധനമന്ത്രിയുടെ ജനസമ്മിതി വർധിച്ചതിന് പിന്നിലെന്നാണ് റിപോർട്ടുകൾ പറയുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് അക്കൗണ്ടുകള്‍വഴി പണമെത്തിക്കുന്നതുള്‍പ്പെടെ ഉത്തേജനപാക്കേജ് നടപ്പാക്കിയതും മോദിസര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾ, ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച തുടങ്ങിവ മോദി സർക്കാരിന് വെല്ലുവിളിയായി നിൽക്കുമ്പോഴാണ് രാജ്യത്ത് കൊറോണ വ്യാപനം ആരംഭിച്ചത്. ഇതോടെ ജനതയുടെ ശ്രദ്ധ മുഴുവനും കൊറോണയിൽ ആയി.