നെയ്യാറ്റിന്‍കരയില്‍ 2 പേർക്ക് കൊറോണ; കടകള്‍ ഏഴ് മുതല്‍ 12 വരെ മാത്രം

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിയന്ത്രണം ശക്തമാക്കി. രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ കർശനമാക്കുന്നത്. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല മേഖലകളില്‍ നാളെ രാവിലെ ഏഴ് മുതല്‍ 12 വരെയായിരിക്കും കടകള്‍ തുറക്കുക.

ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. വാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ആദ്യം 200 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയുമാണ് പിഴ.