ടോക്കിയോ: മുൻ നൊബേൽ സമ്മാന ജേതാവിൻ്റെ പേരിൽ കൊറോണയെപ്പറ്റി കല്ലുവച്ച നുണ പ്രചാരണം. നൊബേൽ സമ്മാന ജേതാവും ജപ്പാനിലെ ഫിസിയോളജി പ്രൊഫസറുമായ തസ്‌കു ഹോൻജോയുടെ പേരിലാണ് ലോകമെങ്ങും സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണപ്രചരിച്ചത്.
കൊറോണ വൈറസ് പ്രകൃതിയിൽ നിന്നും ഉണ്ടായതല്ലായെന്നും മനുഷ്യനിർമിതമാകാനാണ് സാധ്യതയുമെന്നും താൻ പറയുന്നത് തെറ്റാണെന്ന് എന്നെങ്കിലും തെളിഞ്ഞാൽ സർക്കാരിന് നൊബേൽ സമ്മാനം പിൻവലിക്കാമെന്നും ഇദ്ദേഹം പറഞ്ഞുവെന്നാണ് തസ്‌കു ഹോൻജോയുടെ ചിത്രം വച്ച് വിക്കിപീഡിയാ ലിങ്കോടെ നുണ പ്രചരിച്ചത്.
ഏറെ ഭാവനയോടെയാണ് യാഥാർഥ്യമെന്ന് ആരും വിശ്വസിക്കുന്ന നുണ പരത്തിയത്. ‘കൊറോണ വൈറസ് പ്രകൃതിയിൽ നിന്നും ഉണ്ടായതാണെങ്കിൽ ഇത് ലോകത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും താപനില വ്യത്യസ്തമാണ്. വൈറസ് അന്തരീക്ഷത്തിൽ നിന്നും ഉണ്ടായതാണെങ്കിൽ, ചൈനയുടെ അതേ താപനിലയിലുള്ള രാജ്യങ്ങളിൽ മാത്രമേ വൈറസ് ബാധിക്കൂ. പകരം, ഇത് സ്വിറ്റ്സർലൻഡ് പോലുള്ള തണുപ്പ് കൂടിയ രാജ്യങ്ങളിലും പടർന്നു. അതേപോലെ മരുഭൂമിയിലും ഇത് വ്യാപിക്കുന്നു. വ്യത്യസ്ത അന്തരീക്ഷ താപനില ഉള്ളയിടങ്ങളും വൈറസ് വളരെ വേഗമാണ് പടർന്നു പിടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കോറോണവൈറസ് പ്രകൃതിയുടെ സൃഷ്ടി ആണെന്ന് പറയാൻ സാധിക്കില്ല’.
ചൈനയിലെ വുഹാൻ വൈറോളജി ലബോറട്ടറിയിൽ തസ്‌കു ഹോൻജോ സേവനമനുഷ്ടിച്ചിരുന്നില്ല. എന്നാൽ പ്രചരിച്ച നുണ തുടരുന്നതിങ്ങനെ
‘ഞാൻ ചൈനയിലെ വുഹാൻ വൈറോളജി ലബോറട്ടറിയിൽ നാലു വർഷം ജോലി ചെയ്തയാളാണ്. ആ ലബോറട്ടറിയിലെ എല്ലാ സ്റ്റാഫുകളെയും എനിക്ക് നന്നായി അറിയാം. കൊറോണവ്യാപനത്തിന് ശേഷം ഞാൻ എല്ലാവരെയും ഫോൺ ചെയ്തിരുന്നു എന്നാൽ അവരുടെ ഫോണുകളെല്ലാം കഴിഞ്ഞ 3 മാസമായി പ്രവർത്തനത്തിലില്ല. അതുകൊണ്ട് തന്നെ ഈ ലാബ് ടെക്നീഷ്യൻമാരെല്ലാം മരിച്ചുവെന്നത് വ്യക്തമാണ്.’
‘നാളിതുവരെയുള്ള എന്റെ എല്ലാ അറിവിന്റെയും 40 വർഷം നീണ്ട ഗവേഷണ പരിചയത്തിൻ്റെയും അടിസ്ഥാനത്തിൽ, കൊറോണ സ്വാഭാവികമല്ലെന്ന് 100% ആത്മവിശ്വാസത്തോടെ എനിക്ക് ഇത് പറയാൻ കഴിയും. ഇത് വവ്വാലുകളിൽ നിന്ന് വന്നതല്ല. വൈറസിനെ ചൈന തന്നെയാണ് നിർമിച്ചിരിക്കുന്നത് എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. ചൈന ഇപ്പോൾ പറയുന്നത് മുഴുവൻ കള്ളമാണ്. ഇന്ന് ഞാൻ പറയുന്നത് തെറ്റാണെന്ന് തെളിഞ്ഞാൽ എന്റെ മരണ ശേഷവും എനിക്ക് ലഭിച്ച നൊബേൽ സമ്മാനം സർക്കാരിന് പിൻവലിക്കാം’.
രണ്ടാഴ്ച മുമ്പ് തസ്‌കു ഹോൻജോ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കൊറോണയെ പ്രതിരോധിക്കാൻ ഇനിയും സമയമെടുക്കുമെന്ന് മാത്രമാണ് പറഞ്ഞത്. പ്രചാരണം ആഗ്രഹിക്കാത്ത തികഞ്ഞ പണ്ഡിതനായ ഹോൻജോ ഇക്കാര്യത്തിൽ മറ്റ് അഭിപ്രായപ്രകടനങ്ങളൊന്നും നടത്തിയിട്ടുമില്ല.