ബെയ്ജിങ്: വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ അമേരിക്കൻ ശാസ്ത്രജ്ഞരെ അനുവദിക്കില്ലെന്ന് ചൈന. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വുഹാൻ സന്ദർശനത്തിനായി അമേരിക്കൻ ശാസ്ത്രജ്ഞർ ഒരുങ്ങിയത്. എന്നാൽ അമേരിക്കൻ ശാസ്ത്രജ്ഞ സംഘത്തെ ചൈനയിൽ ഒരിടത്തും സന്ദർശനാനുമതി നൽകില്ലെന്ന് ബെയ്ജിങ് വ്യക്തമാക്കി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയാണ് ഈ കാര്യം വ്യക്തമാക്കിയത്. ചൈനയിൽ നിന്നാണ് വൈറസ് വ്യാപനം തുടങ്ങിയത്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ചൈനയുടെ സഹകരണം ലഭിക്കുന്നില്ല. സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ലോകാരോഗ്യ സംഘടനയ്ക്കുണ്ട്. എന്നാൽ അവർ ഉത്തരവാദിത്വം നിറവേറ്റുന്നില്ല. ലോകാരോഗ്യ സംഘടയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറ്റുരാജ്യങ്ങളും മനസിലാക്കി തുടങ്ങിയെന്നും മൈക്ക് പോംപിയോ പറഞ്ഞു.
അതേസമയം വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനാർഥിയാണ് നോവൽ കൊറോണ വൈറസിനെ അബദ്ധത്തിൽ പുറംലോകത്ത് എത്തിച്ചതെന്നു ആരോപണങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക ശാസ്ത്രജ്ഞരുടെ വുഹാൻ സന്ദർശനത്തിനുള്ള നീക്കം നടന്നത്.