ബിജാപുർ: ലോക്ഡൗണിനിടെ 150 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത 12 വയസ്സുകാരി വീടെത്താൻ 14 കിലോമീറ്റർ ബാക്കി നിൽക്കെ കുഴഞ്ഞു വീണ് മരിച്ചു.
തെലങ്കാനയിൽനിന്ന് ജന്മദേശമായ ഛത്തീസ്ഗഡിലെ ബിജാപുരിലേക്ക് പുറപ്പെട്ട ജാംലോ മക്ഡാം ആണ് ഗ്രാമത്തിലെത്താൻ ഒരു മണിക്കൂർ അവശേഷിക്കെ മരിച്ചത്. തെലങ്കാനയിലെ മുളക് പാടത്താണ് ജാംലോ മക്ഡാം ജോലി ചെയ്തിരുന്നത്. ജാംലോ രണ്ടു മാസമായി തെലങ്കാനയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് ആന്ദോറം മഡ്കാം പറഞ്ഞു. മൂന്നു ദിവസമായി അവൾ നടക്കുകയായിരുന്നു. ഛർദ്ദിയും വയറുവേദനയും ഉണ്ടായിരുന്നു. ആവശ്യത്തിനു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സംഘത്തിലെ ആൾക്കാർ പറയുന്നു. സംസ്ഥാന സർക്കാർ ജാംലോമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഏപ്രിൽ 15 നാണ് തെലങ്കാനയിൽനിന്ന് ഒപ്പം ജോലി ചെയ്തിരുന്ന 11 പേരോടൊപ്പം ജാംലോ യാത്ര തുടങ്ങിയത്. മൂന്നു ദിവസം നടന്നു. വീട്ടിലേക്ക് 14 കിലോമീറ്റർ മാത്രം അവശേഷിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ വയറുവേദനയുണ്ടായി. തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒടുവിൽ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക്.
ജാംലോമിന് നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടായേക്കാമെന്നും മുതിർന്ന ജില്ലാ മെഡിക്കൽ ഓഫിസർ ബി.ആർ. പുജാരി പറഞ്ഞു.