പത്തനംതിട്ട: അമേരിക്കയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻകുഞ്ഞ് (64) ആണ് ന്യൂയോർക്കിൽ മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യയ്ക്കും മക്കൾക്കും ആദ്യം കൊറോണ സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചൻകുഞ്ഞായിരുന്നു. അങ്ങനെയാണ് ഇദ്ദേഹത്തിനും കൊറോണ പിടിപെട്ടത്. കുടുംബസഹിതം വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുകയായിരുന്ന അച്ചൻകുഞ്ഞ് അവിടെ റസ്റ്റോറന്റ് നടത്തുകയാണ്.
അമേരിക്കയിൽ മരിച്ച ഒമ്പതാമത്തെ പത്തനംതിട്ട സ്വദേശിയാണ് അച്ചൻകുഞ്ഞ്.
സംസ്കാരം പിന്നീട് കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം നടത്തും. ഭാര്യ ജൈനമ്മ റാന്നി മേപ്പുറത്തു കുടുംബാംഗമാണ്. അജി, ആഷ്ലി, അലക്സ് എന്നിവരാണു മക്കള്‍. എല്ലാവരും യുഎസ്എയിലാണ്. വന്ദ്യ പ്രസാദ് കുരുവിള കോര്‍ എപ്പിസ്കോപ്പാ കോവൂര്‍ ജ്യേഷ്ഠ സഹോദരനാണ്. പത്തനംതിട്ട ജില്ലക്കാരായ ഒൻപതു പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ന്യൂയോര്‍ക്കില്‍ മരിച്ച ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡായിരുന്നു ആദ്യത്തെയാള്‍. കഴിഞ്ഞ ദിവസങ്ങളിൽ തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, ദമ്പതികളായ ഇലന്തൂര്‍ പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവര്‍ മരിച്ചു. തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ, വളഞ്ഞവട്ടം തൈപറമ്പില്‍ സജി എബ്രഹാമിന്റെ മകന് ഷോണ്‍ എസ്. എബ്രഹാം, നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന് ജോസഫ്, ഇലന്തൂര്‍ വാര്യാപുരം സ്വദേശി ജോസഫ് കുരുവിള എന്നിവരാണ് അമേരിക്കയില്‍ മരിച്ച മറ്റ് പത്തനംതിട്ടക്കാര്.