ഹൈദരാബാദ്: കൊറോണ കുമാർ കൊറോണ കുമാരി, കടപ്പയിലെ വെമ്പള്ളി ഗ്രാമത്തിൽ ജനിച്ച രണ്ട് കുട്ടികൾക്ക് നൽകിയ പേരാണിത്. ആശങ്കയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ, കൊവിഡ്, ലോക്ക് ഡൗൺ എന്നിവ ആയിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും ഇവയൊക്കെയാണ്. ആന്ധ്രാപ്രദേശിൽ നിന്നും സമാനമായ ഒരു പേരിടൽ വാർത്തയാണ് ഇപ്പോൾ വരുന്നത്.
എസ്എഫ് ബാഷ ആശുപത്രിയിലാണ് രമാദേവി, ശശികല എന്നിവർ ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്. പ്രസവം നടത്തിയ ഡോക്ടർ ബാഷയാണ് കുഞ്ഞുങ്ങൾക്ക് ഈ പേരുകൾ നിർദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിച്ചു. അവരുടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങൾക്ക് ഈ പേര് നൽകിയത്’ഡോക്ടർ ബാഷ പറഞ്ഞു.
കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകം അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് ഈ കുഞ്ഞുങ്ങളുടെ പേരുകൾ എല്ലാവരേയും ഓർമ്മപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങൾക്കെതിരായ വിജയത്തിന്റെ പ്രതീകമായി ഇരുവരും നിലനിൽക്കുമെന്നും ഡോക്ടർ പറഞ്ഞു. അമേരിക്കയിലെ ആദ്യത്തെ ബഹിരാകാശ നിലയം സമുദ്രത്തിൽ തകർന്നപ്പോൾ ആ സമയത്ത് ജനിച്ച കുഞ്ഞുങ്ങൾക്ക് ‘സ്കൈലാബ്’ എന്ന് പേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.